പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉദ്യാന നവീകരണത്തിൽ പൂർത്തിയായത് 3.75 ശതമാനം ജോലികൾ മാത്രമാണെന്നും ഇതിൽ തീർത്തും നിരാശനാണെന്നും മന്ത്രി പറഞ്ഞു. ഡിസംബർ 31-നുമുൻപ് പ്രവൃത്തി പൂർത്തീകരിച്ച് 2027 ജനുവരി ഒന്നിന് ഉദ്യാനം ജനങ്ങൾക്കു തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് ഉദ്യാനത്തിലെത്തിയ മന്ത്രി ഇവിടെ സൈറ്റ് ഓഫീസിൽ അവലോകന യോഗത്തിൽ പങ്കെടുത്തു. ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, പാലക്കാട് നഗരസഭാ ചെയർമാൻ പി. സ്മിതേഷ്, ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ, മലമ്പുഴ, അകത്തേത്തറ പഞ്ചായത്തംഗങ്ങൾ, ജലസേചന, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്രസർക്കാരിന്റെ ‘സ്വദേശ് ദർശൻ-2.0’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. പദ്ധതിക്കുള്ള 75.87 കോടി രൂപയിൽ 37.5 കോടി മുൻകൂറായി നൽകി. നവീകരണത്തിനായി 2025 സെപ്റ്റംബർ 11-ന് ഉദ്യാനം അടച്ചു. നവീകരണം കഴിഞ്ഞ മാർച്ച് 31-ന് പൂർത്തിയാകേണ്ടതായിരുന്നു. കേരളസർക്കാർ മുൻകൈയെടുത്ത് ഇതിന്റെ ജോലികൾ ശ്രദ്ധിക്കണം. ഫണ്ട് പാഴാവാതിരിക്കാനുള്ള കാര്യം താൻ നോക്കിക്കൊള്ളാം. ജോലികളുടെ മെല്ലെപ്പോക്കിൽ ആരെയും കുറ്റപ്പെടുത്താനില്ല. ഇക്കാര്യത്തിൽ തന്റെയും കുറ്റമുണ്ട്. പണി തുടങ്ങിയശേഷം മാസാമാസം താൻ സന്ദർശിക്കേണ്ടതായിരുന്നു. നടന്ന ജോലികൾ ഏറെ കുറവാണെന്നു പറയാനാവില്ല. നേരത്തേ, ഭൂമിക്കടിയിലുണ്ടായിരുന്ന കേബിളുകൾ പുറത്തെടുക്കാനുള്ള ശ്രമം പണി മെല്ലെപ്പോക്കിലാക്കി. ഇതിൽ പലതും ആവശ്യമില്ലാത്തവയായിരുന്നു-മന്ത്രി പറഞ്ഞു.
നവീകരണം വിലയിരുത്താൻ കേന്ദ്ര വിനോദസഞ്ചാര വകുപ്പിൽനിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. പ്രവർത്തന മേൽനോട്ടത്തിന് സർവകക്ഷി സമിതി രൂപവത്കരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിനായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തി. ബി.ജെ.പി. ജില്ലാനേതാക്കളായ ജി. പ്രഭാകരൻ, ബാബു വെണ്ണക്കര, ഉണ്ണിക്കൃഷ്ണവർമ, വിപിൻ, ജ്യോതിഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉദ്യാനത്തിലെ ഹരിത ശുചീകരണ തൊഴിലാളികൾ ശമ്പളം ലഭിക്കാത്തതിനെ സംബന്ധിച്ച് മന്ത്രിയോട് പരാതിപ്പെട്ടു. താത്കാലിക തൊഴിലാളികളും ചെറുകിട കച്ചവടക്കാരും മന്ത്രിയെക്കണ്ട് പരാതി പറഞ്ഞു. എട്ടരയോടെ മന്ത്രി മടങ്ങി.






























