മലങ്കര : മലങ്കര സഭാ തര്‍ക്കം സംബന്ധിച്ച് ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറിയതോടെ സർക്കാർ പ്രതിരോധത്തിൽ. ഇരു സഭകളും തമ്മിൽ ചർച്ച തുടരുന്ന സാഹചര്യത്തിൽ കോതമംഗലം പള്ളി ഏറ്റെടുക്കാൻ മൂന്ന് മാസം സമയം വേണമെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ ആരോപണം.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പള്ളി ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാകുമെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ധൃതി പിടിച്ച് ശ്രമമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. വിധി നടപ്പിലാക്കാന്‍ മൂന്നു മാസം കൂടി വേണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.