മലപ്പുറം : മലപ്പുറം തിരൂരിലെ ഗൾഫ് മാർക്കറ്റ് അടച്ചു. മാർക്കറ്റിലെ പാർക്കിംഗ് നിയന്ത്രിക്കുന്നവർക്ക് ആന്‍റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആന്‍റിജൻ പരിശോധന നടത്തും. പാര്‍ക്കിംഗ് വിഭാഗത്തിലെ രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ രോഗഉറവിടം കണ്ടെത്താനായിട്ടില്ല.
50 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മലപ്പുറത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തും. മാർക്കറ്റിലെത്തിയ കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരനിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. മുൻകരുതൽ നടപടിയായി കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയ മാർക്കറ്റിലെ കൂടുതൽ തൊഴിലാളികളിൽ കോവിഡ് പരിശോധന നടത്തും. കൊണ്ടോട്ടിയിലേത് ഗുരുതര സാഹചര്യമാണെന്നു സ്ഥലം എംഎൽഎ പറഞ്ഞു.
മലപ്പുറത്തെ കെ.എസ്.ആർ.ടി.സി സൂപ്പർവൈസർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം അടച്ച ഡിപ്പോ ബുധനാഴ്ച തുറക്കാനാണ് നിലവിലെ തീരുമാനം. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അടക്കം 6 പേർ നിരീക്ഷണത്തിലാണ്. 300 ലധികം പേർ ജോലി ചെയ്യുന്ന ഡിപ്പോയിൽ 40 പേരെ ഇതിനോടകം പരിശോധനക്ക് വിധേയമാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തിയിരുന്നവർക്ക് പകരമായി മലബാറിലെ മറ്റ് ഡിപ്പോകളിൽ നിന്നുള്ളവരെ ചുമതലപ്പെടുത്തി.