കല്പകഞ്ചേരി/തിരുനാവായ : കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു. മരുമക്കളായ മൂന്നു സഹോദരങ്ങൾ അറസ്റ്റിലായി. കൂടശ്ശേരിപ്പാറ സ്വദേശിയും ചോറ്റൂരിൽ താമസക്കാരനുമായ ആനപ്പടിക്കൽ മൊയ്‌ദീൻകുട്ടിയുടെ മകൻ മുസ്തഫ (45)യാണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മക്കളായ സൽമാൻ ഫാരിസ് (27), സക്കീർ ഹുസൈൻ (23), സൈനുൽ ആ ബുദീൻ (22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽനിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ബൈക്ക് ഇടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നൂവെന്നാണ് പരാതി.
തുടർന്ന് ബൈക്കിന് തീയിട്ട പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ ആക്രമിച്ചു. സക്കീർ ഹുസൈൻ ആണ് മുസ്തഫയെ കുത്തിയതെന്ന് പറയുന്നു. ഹൃദയത്തിലും കഴുത്തിലുമേറ്റ മുറിവുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ സഹോദരൻ അബ്ദുള്ളയ്ക്കും പരിക്കേറ്റു. കുടുംബവഴക്കിനെത്തുടർന്ന് നേരത്തേയും ഇവർതമ്മിൽ സംഘർഷമുണ്ടായിരുന്നു. നേരത്തേ മുസ്തഫയെ ആക്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങൾ ദിവസങ്ങൾക്കുമുൻപാണ് ജയിലിൽനിന്നിറങ്ങിയതെന്ന് കല്പകഞ്ചേരി സ്റ്റേഷൻ എച്ച്.എസ്.ഒ. സി.കെ. രാജേഷ് പറഞ്ഞു. സബിതയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: മുഹ്സിൻ, നിഷാദ്, റിൻഷ, റിഫ്ന.





























