പത്തനംതിട്ട : കേരളത്തിൽ നിന്ന് കാണാതായ സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) മലയാലപ്പുഴ പോലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി വൻതുക തട്ടിയെടുത്ത പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതി അമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്‌ടർ ബിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സരസ്വതിയെ പിന്നീട് ആരും കണ്ടിട്ടില്ല.
പലയിടത്തും തിരഞ്ഞിട്ടും ഭാര്യയെ കണ്ടെത്താനാവാത്തതോടെ ഭർത്താവായ ഗോപാലകൃഷ്ണണൻ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു. പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ജോബ് കൺസൾട്ടൻസി ഉടമയാണ് അജയകുമാർ. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്‌ത് നൂറനാട് സ്വദേശിയിൽ നിന്ന് 1,30,000 രൂപയും റാന്നി സ്വദേശിയിൽ നിന്നും 1,10,000 രൂപയും കൈവശപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സരസ്വതി അമ്മാളിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അജയകുമാറിനെ കോടതി റിമാൻഡ് ചെയ്തു.





























