മലയാലപ്പുഴ : ദേവീക്ഷേത്രത്തിലെ ഒൻപതാം ഉത്സവമായ ബുധനാഴ്ച വൈകീട്ട് ക്ഷേത്രമൈതാനിയിൽ നടന്ന മലയാലപ്പുഴ പൂരം കാണികൾക്ക് അനുഭൂതിയായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും അവയുടെ മുകളിലായി മുത്തുക്കുടയും വെഞ്ചാമരവുമായി നിന്നവരും മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും ഒരുക്കിയ പാണ്ടിമേളവും ഉത്സവാഘോഷത്തിന് പുതിയ മാനം തെളിയിച്ചു.
താഴം കര വകയായിരുന്നു മലയാലപ്പുഴ പൂരം സംഘടിപ്പിച്ചത്. വിഭവസമൃദ്ധമായ പൂര സദ്യയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. ശീതങ്കൻ തുള്ളലുമുണ്ടായിരുന്നു. നാലുമണിയോടെ മലയാലപ്പുഴ ക്ഷേത്രവും പരിസരവും പൂരപ്രേമികളെക്കൊണ്ട് നിറഞ്ഞു, തൃക്കടവൂർ ശിവരാജു, വെളിനല്ലൂർ മണികണ്ഠൻ, മധുരപ്പുറം കണ്ണൻ, തടത്താവിള രാജശേഖരൻ, ശക്തികുളങ്ങര രാജേശ്വരൻ എന്നീ അഞ്ച് ആനകളാണ് പൂരത്തിൽ പങ്കെടുത്തത്.





























