മൈസൂരു : മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് നിധിക്കായി വീട്ടിലെ മുറിയിൽ 20 അടി ആഴത്തിൽ കുഴിയെടുത്ത് ദമ്പതികൾ. ചാമരാജനഗറിലെ അമ്മനപുര ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരിൽ സംഭവം നടന്നത്. ഗ്രാമനിവാസിയായ സോമണ്ണയാണ് വീട്ടിനകത്ത് കുഴിയെടുത്തത്. കുറച്ചുകാലം മുമ്പ് വീട്ടിന്റെ ഉള്ളിൽ കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടു പാമ്പുകൾകൂടി വീട്ടിലെത്തി.
ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോൾ ജ്യോത്സ്യനെ സമീപിക്കാൻ നിർദേശിച്ചു. തുടർന്ന് ജ്യോത്സ്യൻ കേരളത്തിൽനിന്നുള്ള ഒരു മന്ത്രവാദിയെ ഇവർക്ക് പരിചയപ്പെടുത്തി. വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവൽനിൽക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടിൽ പാമ്പുകളെ കണ്ടഭാഗം കുഴിക്കണമെന്നും നിർദേശിച്ചു. തുടർന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു.
ഇതിനുശേഷം ദമ്പതികൾ പാമ്പുകളെ കണ്ട മുറിയിൽ കുഴിയെടുക്കൽ ആരംഭിച്ചു. അയൽക്കാർക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കൽ. കുഴിയിൽനിന്നുള്ള മണ്ണ് വീട്ടിലെ മറ്റൊരു മുറിയിലാണ് നിക്ഷേപിച്ചത്. കുഴിക്ക് ആഴം കൂടിയതോടെ ഏണിയുടെ സഹായത്തോടെയാണ് മണ്ണ് പുറത്തെത്തിച്ചത്. എന്നാൽ കുഴി 20 അടി ആഴത്തിൽ എത്തിയിട്ടും നിധിയുടെ ഒരു ലക്ഷണവും കണ്ടില്ല. അതേസമയം കുഴിയിൽനിന്നുള്ള മണ്ണ് മുറിയിൽ വലിയ കൂമ്പാരമാവുകയും താമസത്തിനു ബുദ്ധിമുട്ടായി മാറുകയും ചെയ്തു.
രണ്ടുദിവസം മുമ്പ് ഇവർ ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭാവിയിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് ദമ്പതികൾക്ക് കർശന താക്കീത് നൽകിയിട്ടുണ്ടെന്ന് ചാമരാജനഗർ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ആനന്ദ് പറഞ്ഞു. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. അതേസമയം കുഴിയെടുക്കാൻ നിർദേശിച്ച മന്ത്രവാദി മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. നിലവിൽ കുഴി അടയ്ക്കാനുള്ള ശ്രമത്തിലാണ് ദമ്പതികൾ.