ദുബായ് : ഖോർഫക്കാൻ റോഡിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം മഞ്ചേരി കാട്ടിൽ ശശിധരന്റെ മകൻ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കൽ മനോഹരന്റെ മകൻ മനീഷ് (32) എന്നിവരാണു മരിച്ചത്.
ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം. ഇന്നലെയാണു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. മുവൈലയിൽ താമസിക്കുന്ന മനീഷ് പിതാവുമൊത്തു സ്വന്തമായി സ്ഥാപനം നടത്തുകയാണ്. പിതാവ് നാട്ടിലായതിനാൽ സുഹൃത്തുക്കൾ എത്തിയാണു മനീഷിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മനീഷിന്റെ സഹോദരൻ മഹേഷ് ഇവിടെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ നാട്ടിലാണ്. മനീഷിന്റെ ഭാര്യ നിമിത. മൂന്നു മാസം പ്രായമുള്ള കുട്ടി ഉണ്ട്.
അജ്മാനിൽ താമസിക്കുന്ന ശരത് ഫാർമസിയിൽ അക്കൗണ്ടൻറാണ്. അടുത്ത സുഹൃത്തുക്കളും അയൽവാസികളും ആയിരുന്ന ഇവർ കമ്പനി ആവശ്യത്തിനു അജ്മാനിൽ നിന്നു റാസൽ ഖൈമ ഭാഗത്തേക്കു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ശരത്തിന്റെ സഹോദരൻ സജിത്ത് അജ്മാനിൽ ഉണ്ട്. ശരത്തിന്റെ ഭാര്യ ഗോപിക. ദെയ് ദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.