ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയുടെ പോലീസ് മേധാവിയായി മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.കെ ഹരിപ്രസാദ് ചുമതലയേറ്റു. നേരത്തെ ബാരാമുള്ള അഡീഷണൽ എസ് പി ആയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിപ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്‍റെ പ്രശംസനേടിയ ഉദ്യോഗസ്ഥനാണ്. 2021 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥാനായ കണ്ണൂര്‍ സ്വദേശിയായ ഹരിപ്രസാദിന്‍റെ ആദ്യനിയമനം തന്നെ ജമ്മു കശ്മീരിലായിരുന്നു. കോത്തിബാഗ് അഡീഷണൽ എസ് പിയായിരിക്കെയാണ് ശ്രീനഗറിലെ ഞായറാഴ്ച മാർക്കറ്റിൽ സ്ഫോടനമുണ്ടാകുന്ന്. ഇതിന്‍റെ അന്വേഷണത്തിനടക്കം നേതൃത്വം നൽകി. ജമ്മു കശ്മീർ പോലീസിന്‍റെ സെപ്ഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു ഓപ്പറേഷൻ സിന്ദൂറിനുശേഷമുള്ള സംഘർഷ സാഹചര്യത്തിൽ ബാരാമുള്ളയിലേക്ക് ഹരിപ്രസാദിന് സ്ഥലം മാറ്റം ലഭിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂരിനുശേഷം പാക്കിസ്ഥാൻ ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളിൽ സമാനതകളില്ലാത്ത ഷെല്ലാക്രമണമാണ് നടത്തിയിരുന്നത്. നിയന്ത്രണരേഖയ്ക്ക് ഇപ്പുറം ഗ്രാമങ്ങളിൽ നിന്ന് യുദ്ധക്കാല അടിസ്ഥാനത്തിൽ ആളുകളെ ഒഴിപ്പിക്കേണ്ട അതീവ സങ്കീര്‍ണമായ സാഹചര്യത്തിനിടെയാണ് മലയാളിയായ കെ കെ ഹരിപ്രസാദ് ഐപിഎസ് ബാരാമുള്ളയിലെ അഡീഷണൽ എസ് പിയായി ചുമതലയേൽക്കുന്നത്. പ്രദേശവാസികളെ ബങ്കറുകളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചത് കെകെ ഹരിപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.






























