കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരായ ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ്ഗാന്‍ ജയിലിലുള്ളത്. കഴിഞ്ഞ വര്‍ഷം കാബൂളിലെത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. വിധവകളെ താലിബാന്‍ ഭീകരര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
2016ല്‍ ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ നിരവധി പേരെയാണ് കാബൂളിലെ രണ്ട് ജയിലുകളില്‍നിന്നു താലിബാന്‍ മോചിപ്പിച്ചിരിക്കുന്നത്. ഇവര്‍ 2019 നവംബറിലാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്‍പാകെ കീഴടങ്ങിയത്. ഫുലെ ചര്‍കി, ബദാം ബാഗ് എന്നീ ജയിലുകളില്‍നിന്നാണ് തടവുകാരെ മോചിപ്പിച്ചതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുമെന്ന ആശങ്കയാണ് ഏജന്‍സികള്‍ക്കുള്ളത്. കനത്ത ജാഗ്രതയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്‍ഐഎ പട്ടികയിലുള്ള, മലയാളികളായ ഒമ്പത് ഐഎസ് അംഗങ്ങളെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഏതാണ്ട് 25 ഇന്ത്യക്കാരാണ് കാബൂളിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്നത്. മോചിപ്പിച്ച ഇന്ത്യക്കാരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് ആക്രമണം നടത്താന്‍ താലിബാന്‍ ഉപമേധാവി സിറാജുദീന്‍ ഹഖാനി ശ്രമിക്കുമെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ ആശങ്കപ്പെടുന്നു.
അഫ്ഗാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികളുടെ മോചനം അനിശ്ചിതാവസ്ഥയിലായിരുന്ന ഘട്ടത്തിലാണ് താലിബാന്‍ അധികാരം പിടിച്ച് അവരെ മോചിപ്പിച്ചിരിക്കുന്നത്. ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിരുന്നില്ല. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രൊവിന്‍സില്‍ (ഐഎസ്‌കെപി) ചേരാന്‍ 4 പേരുടെയും ഭര്‍ത്താക്കന്മാര്‍ അഫ്ഗാനിലേക്കു കടന്നപ്പോഴാണ് ഇവര്‍ ഒപ്പം പോയത്. 2013 നും 2018 നും ഇടയില്‍ ഐഎസില്‍ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയവരില്‍ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ പുരുഷന്മാരിലേറെയും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.































