നേമം : താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. ഇന്നലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പഞ്ചായത്തില്‍ ആകെ 18 താല്‍ക്കാലിക ജീവനക്കാരാണുള്ളത്. ഇതില്‍ അഞ്ചുപേര്‍ വനിതാ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇതില്‍ മൂന്നു പേരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസയോഗ്യതയും 10 വര്‍ഷത്തിലേറെ തൊഴില്‍ പരിചയവുമുള്ള ഇവരെ യാതൊരു കാരണവും കൂടാതെ പിരിച്ചുവിടുന്നതിനെതിരെ പഞ്ചായത്തിലെ ബി.ജെ.പി, കോണ്‍ഗ്രസ് മെംബര്‍മാരായ ഗിരീശന്‍, പ്രസന്നകുമാര്‍, സജികുമാര്‍, അനില, അനിത, ശാന്ത, സിന്ധു, അനില്‍കുമാര്‍, സുരേന്ദ്ര കുമാര്‍ എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്.
താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന്‍റെ ഉത്തരവാദിത്തം പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമാണെന്ന് സമരക്കാര്‍ പറഞ്ഞു. വൈകുന്നേരമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ പഞ്ചായത്തിലെ ജീവനക്കാരെ പുറത്തുപോകാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഇതോടെ മലയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുകയും സമരം നടത്തിയവരുമായി സംസാരിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരും സമരക്കാരുമായി ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് വാര്‍ഡ് മെമ്പർമാർ അറിയിച്ചു.