കോഴഞ്ചേരി : മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആശ പ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ് പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനാണ് വീണ്ടും ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വന്നത്.
പ്രസിഡന്റിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പി.സി.ആര്‍ ടെസ്റ്റിന് കൊണ്ടുപോയത് വിദേശത്തുനിന്നും വന്ന് ക്വാറന്റൈനിൽ കഴിഞ്ഞ വ്യക്തിയോടൊപ്പം ആംബുലൻസിലാണ്. വിദേശത്തുനിന്നും എത്തിയ വ്യക്തിക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജൂൺ 30 മുതൽ വീണ്ടും 14ദിവസത്തേക്ക് നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്.
വിദേശത്തു നിന്നും വന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ താമസിച്ചിരുന്നവരുമായി ഒരുമിച്ച് പരിശോധന നടത്തുവാൻ കൊണ്ടുപോയത് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണെന്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യ സാം ആരോപിച്ചു. യാതൊരു മുൻകരുതലും എടുക്കാതെ ഒന്നിൽ കൂടുതൽ ആളുകളെ ആംബുലൻസിൽ കുത്തിക്കയറ്റി പരിശോധനക്ക് കൊണ്ടുപോകുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു. കോവിഡ് കെയർ സെന്റർ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധനക്ക് കൊണ്ടുപോകുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തണം. സ്വകാര്യ വാഹനമായാലും ആംബുലൻസ് ആയാലും അവ അണു നശീകരണം നടത്തിയശേഷമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജെറി മാത്യു സാം പറഞ്ഞു.