തിരുവനന്തപുരം : തിരുവനന്തപുരം സ്വദേശിനി അസം കേഡർ ഐഎഎസ് ഉദ്യോഗസ്ഥയെ തേടി പ്രധാനമന്ത്രിയുടെ ആദരം. പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം അസമിലെ ബോംഗൈഗാവ് ജില്ലാ കളക്ടറായ എംഎസ് ലക്ഷ്മി പ്രിയ ഏറ്റുവാങ്ങും. കഴിഞ്ഞ ദിവസമാണ് 2021ലെ പൊതുഭരണ മികവിനുള്ള അവാർഡ് ജില്ലയെ തേടിയെത്തിയത്. കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലായ്മചെയുക്ക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “സമ്പൂർണ” എന്ന പദ്ധതിക്കാണ് പുരസ്ക്കാരം. പദ്ധതി വഴി ജില്ലയിൽ പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടു. ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടം കൈവരിച്ചത്. പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കിയതും ഈ തിരുവനന്തപുരത്തുകാരിയാണ്.
“കളക്ടർ മാത്രമല്ല, ഒരു അമ്മകൂടിയാണ് ഞാൻ. 3 മാസം പ്രായമുള്ള കുട്ടി എനിക്കുമുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. പദ്ധതി ആവിഷ്കരിച്ച് കൃത്യമായി നടപ്പാക്കി. ഇത്രവേഗം ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവാർഡ് അപ്രതീക്ഷിതമാണ്, സന്തോഷമുണ്ട്.” ലക്ഷ്മി പറയുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന സിവിൽ സർവീസ് ദിന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്മി പ്രിയയ്ക്ക് അവാർഡ് സമ്മാനിക്കും.
ജില്ലാ കളക്ടർ എന്നതിലുപരി ഡോക്ടറും ഗായികയുമാണ് എംഎസ് ലക്ഷ്മി പ്രിയ. തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ കുടുംബത്തിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹമാണെന്നും ലക്ഷ്മി പറയുന്നു. 2011ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിസ് പഠനം പൂർത്തിയാക്കി. 2014ൽ സിവിൽ സർവീസിൽ പ്രവേശിച്ചു. പുരസ്‌ക്കാരവുമായി മടങ്ങുന്ന ലക്ഷ്മി ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ചുമതല ഏറ്റെടുക്കും.