കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പാർട്ടി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വ്യാഴാഴ്ച കൃഷ്ണനഗറിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു മഹുവ മൊയിത്രയെ പേരെടുത്ത് പറഞ്ഞ് മമത വിമർശിച്ചത്. നാദിയ ജില്ലയിലെ പാർട്ടി അണികൾക്കുള്ളിൽ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്. മഹുവാ ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആർക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോൾ ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കും. അതിനാൽ അതിന്റെ പേരിൽ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്. സംസ്ഥാന സർക്കാർ നടത്തിയ ഒരു അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗിനിടെയാണ് മമത ബാനർജി സ്വന്തം പാർട്ടിയിലെ എം.പിക്കെതിരെ വിമർശം ഉന്നയിച്ചത്.
ഒരേ വ്യക്തി എന്നെന്നേക്കും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും അവർ പറഞ്ഞു. പാർട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനർജിക്ക് തൊട്ടുപിന്നിൽ വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ടിഎംസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകൾ പതിക്കുന്നതിനെപ്പറ്റിയും മമത പരാമർശിച്ചു. പോലീസ് അന്വേഷണത്തിൽ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതായും മമത ബാനർജി പറഞ്ഞു.



























