ഡൽഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞ് വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. വീഴ്ചയിൽ മമതയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ആഴത്തിൽ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ചയെപ്പറ്റി മമതയ്ക്ക് ബോധ്യമുണ്ടായിരുന്നെന്നും പിന്നിൽ നിന്ന് ആരോ തള്ളിയത് പോലെ തോന്നിയെന്ന് മമത ബാനർജി പറഞ്ഞതായും ഡോക്ടർമാർ പറഞ്ഞു. രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കുഴഞ്ഞ് വീണ മമതയുടെ തല ഫർണിച്ചറിൽ ഇടിച്ചാണ് പരിക്കേറ്റത്.
നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ മമതക്ക് തുന്നലിട്ടിട്ടുണ്ട്. ചികിത്സക്ക് ശേഷം മമത രാത്രിയോടെ ആശുപത്രി വിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ഇന്ന് വസതിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. മമതയ്ക്ക് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം മമത വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററിലൂടെ അറിയിച്ചു.






























