കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജിക്ക് പരിക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം തുടങ്ങി. ആരോ പിറകിൽ നിന്ന് തളളിയതായി തോന്നിയെന്ന് മമത ബാനർജി പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം. സംഭവത്തിന് കാരണം പിറകിൽ നിന്ന് തള്ളിയതാണെന്ന് എസ്എസ്കെഎം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും അത് തോന്നലായിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ വസതിയിലെ സ്വീകരണ മുറിയിൽ വീണ മമത ബാനർജിയുടെ നെറ്റി ഗ്ലാസ് ഷോക്കേസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മമത ബാനർജിയുടെ നെറ്റിയിലായി മൂന്ന് തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോൾ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, കുറച്ച് ബന്ധുക്കൾ എന്നിവരാണ് വസതിയിൽ ഉണ്ടായിരുന്നത്.





























