കടുത്തുരുത്തി :ചാറ്റിങ്ങിലൂട പരിചയപ്പെട്ട 16-കാരിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽനിന്ന് വിളിച്ചിറക്കികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളികളും പിടിയിൽ. തൃശ്ശൂർ വാടാനപ്പള്ളി ഏങ്ങണ്ടിയൂർ പോളക്കൽ ഭാഗത്ത് മന്നത്ത് വീട്ടിൽ അക്ഷയ് ബാബു (21), വലയിൽ വീട്ടിൽ പ്രഗോഷ് ഗോപി, അയ്യാണ്ടി വീട്ടിൽ പ്രഗീൺ പ്രേമൻ (27) എന്നിവരാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
പ്ലസ് വൺ വിദ്യാർഥിനി ഒരുവർഷമായി അക്ഷയ് ബാബുവുമായി അടുപ്പത്തിലായിരുന്നു. ഒരു ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിൽ അംഗമായ തൃശ്ശൂർ സ്വദേശിയായ ഒരാളുമായുള്ള പരിചയമാണ് അക്ഷയുമായി പെൺകുട്ടിയെ അടുക്കാൻ ഇടയാക്കിയത്.
നിരന്തരം പെൺകുട്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന അക്ഷയ് തനിക്കൊപ്പം ഇറങ്ങിവന്നാൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് കഴിഞ്ഞ 28-ന് പുലർച്ചെ ഇയാൾ സുഹൃത്തുക്കളായ പ്രഗോഷും പ്രഗീണുമായി കാറിൽ പെൺകുട്ടിയുടെ വീടിനടുത്തെത്തി. ഈ സമയം ഇറങ്ങിവന്ന പെൺകുട്ടിയുമായി ഇവർ കാറിൽ വാടാനപ്പള്ളിയിലേക്ക് പോയി. തുടർന്ന് അക്ഷയ് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിക്കൊപ്പം അക്ഷയ് ബാബുവിനെ വാടാനപ്പള്ളിയിൽനിന്ന് പോലീസ് പിടികൂടി. ഇവരെ സഹായിച്ച പ്രഗോഷിനെയും പ്രഗീണിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.