മംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കാർക്കള ടൗൺ പോലീസാണ് പ്രതിയെ പിടികൂടിയത്. കാർക്കളയിലെ കേർവാഷെ നാല്‍കെടബെട്ടു സ്വദേശിയായ സുധീർ ബംഗേര (48) ആണ് അറസ്റ്റിലായത്. മന്ത്രിക്കെതിരായ അപകീർത്തികരവും വിദ്വേഷപരവുമായ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടൊപ്പം വധഭീഷണിയും നടത്തിയെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് സൈബർ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാതിവിദ്വേഷം പ്രചരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ്റൂരിലെ സുരേഷ് ചേതനഹള്ളി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രിയങ്ക് ഖാർഗെ പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ബംഗേര ആക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതായി പരാതിക്കാരൻ ആരോപിച്ചു.
കർണാടകയിൽ ഇനി ഒരു ‘മൃദുവായ ആഭ്യന്തരമന്ത്രി’ ഇല്ലാതാകുന്നതിനാൽ ആർ.എസ്.എസ് ഏതാനും വർഷങ്ങൾക്കുള്ളിൽ വർഗീയ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത് നിർത്തുമെന്ന് മന്ത്രി അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനോട് ബംഗേര പ്രതികരിച്ചത് അവഹേളനപരമായ സ്വഭാവമുള്ള കമന്റുകളാണെന്ന് പൊലീസ് പറഞ്ഞു. ഖാർഗെയുടെ ദലിത് പശ്ചാത്തലത്തെക്കുറിച്ച് ജാതി അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങൾ നടത്തിയതായും അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് വിദ്വേഷവും ഭീഷണിയും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.





























