രാജ്‌കോട്ട് : പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ദമ്പതികളെ കൊന്ന് കിണറ്റിൽ തള്ളി. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ ഖംബാല ഗ്രാമത്തിലാണ് സംഭവം. നവീൻ ജീവഭായ് റബാരി (21), സോനു റബാരി (19) എന്നിവരുടെ മൃതദേഹങ്ങളാണ് ഗ്രാമത്തിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫെബ്രുവരി മൂന്ന് മുതൽ ഇവരെ കാണാതായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, സഹോദരൻ, ബന്ധു എന്നിവരടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നവീനും സോനുവും തമ്മിലുള്ള ബന്ധം പെൺകുട്ടിയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ബന്ധത്തിൽ നിന്ന് പിന്തിരിയാൻ സോനു തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി മൂന്നിന് ചർച്ചയ്ക്കെന്ന വ്യാജേന സോനുവിന്റെ അച്ഛനും ബന്ധുക്കളും ചേർന്ന് ദമ്പതികളെ ഖംബാലയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മാതാവും സഹോദരനും ഉൾപ്പെടെയുള്ളവർ ചേർന്ന് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കിണറ്റിൽ തള്ളി. ദമ്പതികളെ കാണാതായതിനെ തുടർന്ന് നഖത്രാന പോലീസ് നടത്തിയ അന്വേഷണമാണ് പെൺകുട്ടിയുടെ കുടുംബത്തിലേക്ക് നീണ്ടത്. ഭുജ് ഡിവൈഎസ്പി എം ജെ ക്രിസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചോദ്യം ചെയ്യലിൽ പിതാവ് കുറ്റസമ്മതം നടത്തി. തുടർന്ന് ഫയർഫോഴ്സിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായത്തോടെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
പെൺകുട്ടിയുടെ അച്ഛൻ, ബന്ധു, സഹോദരൻ എന്നിവരടക്കം നാലുപേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പങ്ക് പോലീസ് അന്വേഷിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.






























