പട്ന : ബിഹാറിൽ ഗർഭിണിയായ കാമുകിയെ യുവാവ് പോലീസ് സ്റ്റേഷനിൽവെച്ച് വിവാഹം കഴിച്ചു. ഗയ ജില്ലയിലെ ചന്ദൗതി പോലീസ് സ്റ്റേഷനിലാണ് ഓഗസ്റ്റ് 15-ന് വിവാഹം നടന്നത്. യുവതിയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യപ്രകാരമാണ് പോലീസ് മുൻകൈയെടുത്ത് വിവാഹം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് അഞ്ച് മാസം ഗർഭിണിയായ യുവതി മഖ്ദുംപുർ സ്വദേശിയായ കാമുകനെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. താൻ ഗർഭിണിയാണെന്നറിഞ്ഞതോടെ കാമുകൻ തന്നെ ഒഴിവാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. കാമുകനെ ജയിലിലടയ്ക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും കാമുകനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞു. ഇതോടെയാണ് പീഡന കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങിയ പോലീസ് സംഘം യുവാവിനെ തേടിയിറങ്ങിയത്.
അടുത്ത ബന്ധുക്കളായ യുവാവും യുവതിയും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ വയറുവേദന വന്നതോടെയാണ് യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് യുവതി യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
യുവതിയുടെ അഭ്യർഥന മാനിച്ച് പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ഒളിവിൽപോയ യുവാവിനെ കണ്ടെത്താനായി പോലീസ് ശ്രമങ്ങൾ തുടങ്ങി. യുവാവിന്റെ വീട്ടിലെത്തിയ പോലീസ് സംഘം മാതാപിതാക്കളെ കാണുകയും മകനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് യുവാവ് ശനിയാഴ്ച വൈകിട്ടോടെ പോലീസിന് മുന്നിൽ ഹാജരായി.
കാമുകിയെ വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ ഗർഭിണിയായതോടെ പേടിച്ചുപോയെന്നും അതിനാലാണ് ഒളിവിൽപോയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. യുവാവ് ഹാജരായതോടെ ഞായറാഴ്ച രാവിലെ പോലീസ് സംഘം യുവതിയെയും കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ എത്രയുംവേഗം പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരുടെയും വിവാഹം നടത്തണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആവശ്യം. ഇതോടെ പോലീസുകാർ തന്നെ പുരോഹിതനെ ഏർപ്പാടാക്കുകയും സ്റ്റേഷനിൽവെച്ച് വിവാഹം നടത്തുകയുമായിരുന്നു.