മലപ്പുറം : മലപ്പുറം എടപ്പാളിൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ സംഭവത്തിൽ നാടകീയ വഴിത്തിരിവ്. വട്ടകുളം സ്വദേശിയായ സിദ്ദിഖിന്റെ കാറാണ് മറ്റൊരാൾ സ്വന്തം വാഹനമാണെന്ന് അവകാശപ്പെട്ട് ആക്രിക്കച്ചവടക്കാർക്ക് കൈമാറാൻ ശ്രമിച്ചത്. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച കാർ കുറച്ചുനാളുകളായി റോഡരികിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് 21കാരനായ യുവാവ് വാഹനം തന്റേതാണെന്ന് പറഞ്ഞ് ആക്രി കച്ചവടക്കാരുമായി ഇടപാട് നടത്തിയത്. തുടർന്ന് ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. വാഹനം നീക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വിവരം യഥാർഥ ഉടമയായ സിദ്ദിഖിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും തുടർന്ന് ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസിന്റെ ഇടപെടലിനെ തുടർന്ന് വാഹനം സ്ഥലത്തുനിന്ന് കൊണ്ടുപോകുന്നത് തടഞ്ഞു. പരിശോധനയിൽ വാഹനം തന്റെതാണെന്ന് തെറ്റായി അവകാശപ്പെട്ടാണ് യുവാവ് കച്ചവടം നടത്തിയതെന്ന് വ്യക്തമായി. സംഭവത്തെ തുടർന്ന് സ്ഥലത്ത് ചില സമയം ആശയക്കുഴപ്പവും തർക്കാവസ്ഥയും നിലനിന്നെങ്കിലും പിന്നീട് ഇരുകൂട്ടരുമായി നടത്തിയ മധ്യസ്ഥ ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. യഥാർത്ഥ ഉടമ പരാതി നൽകാൻ തയ്യാറാകാതിരുന്നതിനാൽ കേസെടുക്കാതെ വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു.





























