പത്തനംതിട്ട : പോപ്പുലര്‍ തകരുന്നതിനു മുമ്പേ ലക്ഷങ്ങളും കോടികളും അടിച്ചുമാറ്റി ജോലിയും രാജിവെച്ച് മുങ്ങിയവര്‍ നിരവധിയാണ്. ഫിനാന്‍സ് കമ്പിനി ഉടമകള്‍ ഒരുസൈഡില്‍ കൂടി നിക്ഷേപകരുടെ പണം വകമാറ്റിയപ്പോള്‍ ചില മാനേജര്‍മാരും സോണല്‍ മാനേജര്‍മാരും വെറുതെ ഇരുന്നില്ല. അവരും അവര്‍ക്ക് ആവുംവിധം നിക്ഷേപകരുടെ പണം സ്വന്തമാക്കി. പോപ്പുലര്‍ ഫിനാന്‍സ് പൂട്ടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഇവരൊക്കെ തങ്ങളുടെ ജോലി രാജിവെച്ചിരുന്നു. തട്ടിപ്പില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും ഉടമകളുടെ തെറ്റായ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഭാവിയില്‍ ദോഷമാകുമെന്നും പറഞ്ഞാണ് ചിലര്‍ ദിവ്യന്മാരായത്. മുഴുവന്‍ ജീവനക്കാരുടെയും ആസ്തികളും സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും. നിരപരാധികളായ ജീവനക്കാരും ഉണ്ടെന്നത് മറക്കുന്നില്ല. എന്നാല്‍ നെല്ലും പതിരും തിരിച്ചറിയുവാന്‍ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം വേണം.
പോപ്പുലര്‍ തകര്‍ന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ നിരവധിയാളുകള്‍ പണയംവെച്ച സ്വര്‍ണ്ണം എടുക്കുവാന്‍ ബ്രാഞ്ചുകളില്‍ ചെന്നിരുന്നു. മാനേജര്‍മാരാണ് ഈ സ്വര്‍ണ്ണം തിരികെനല്‍കി പണം സ്വീകരിച്ചത്. ഇതിനു ഒരു തെളിവും അവശേഷിച്ചിട്ടില്ല. പണയ സ്വര്‍ണ്ണം തിരികെ എടുത്തപ്പോള്‍ മാനേജര്‍മാരുടെ കൈവശം എത്തിയത് ഭീമമായ തുകയാണ്. ഇതൊക്കെ മാനേജര്‍മാര്‍ തട്ടിയെടുത്തുവെന്നാണ് വിവരം. നാഥനില്ലാ കളരിപോലെ ആര്‍ക്കും കയ്യിട്ടു വാരാമെന്ന പരുവത്തില്‍ ആഴ്ചകളോളം ഈ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം ജില്ലയിലെ ഒരു ബ്രാഞ്ചില്‍ പണയ സ്വര്‍ണ്ണം തിരികെ കൊണ്ടുപോയപ്പോള്‍ ലഭിച്ച പണം നിക്ഷേപകര്‍ക്ക് മാനേജര്‍ വീതിച്ചു നല്‍കി മാതൃകയായി. എന്നാല്‍ മറ്റെല്ലാ ബ്രാഞ്ചുകളിലും ലക്ഷങ്ങളും കോടികളും ജീവനക്കാര്‍ അടിച്ചുമാറ്റി.
പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകളിലെ ലോക്കറുകള്‍ ഒക്കെ ശൂന്യമാണ് ഇപ്പോള്‍. സ്ഥാപനം ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് അറിഞ്ഞിട്ടും ബ്രാഞ്ചുകള്‍ ഉടനടി സീലു ചെയ്യുവാനുള്ള ഒരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. പോപ്പുലര്‍ ഉടമകളോട് വിധേയത്വം ഉണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാവിധ ഒത്താശകളും ഇവര്‍ക്ക് നല്‍കി. അതുകൊണ്ടുതന്നെ ബ്രാഞ്ചുകളില്‍ ഉണ്ടായിരുന്ന ചില്ലിക്കാശുകള്‍ വരെ പുറത്തേക്ക് കടത്തി. തെളിവുകള്‍ നശിപ്പിക്കുവാനും ഇവര്‍ക്ക് അവസരം ലഭിച്ചു. തുടക്കം മുതല്‍ പോലീസ് നിഷ്ക്രിയമായിരുന്നു. ഉന്നത ഇടപെടല്‍ വരെ ഈ കേസില്‍ ഉണ്ടായി. കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി വാങ്ങുവാന്‍ പോലും പോലീസ് തയ്യാറായില്ല. ഹൈക്കോടതി ഉത്തരവ് നല്‍കിയപ്പോഴാണ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളാ പോലീസ് തയ്യാറായത്. മത മേലദ്ധ്യക്ഷന്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ശക്തമായ ഇടപെടല്‍ ഈ തട്ടിപ്പ് കേസില്‍ ഉണ്ടായിട്ടുണ്ട്.
നിക്ഷേപകര്‍ ആത്മഹത്യ ചെയ്തപ്പോഴും ഹൃദയംപൊട്ടി മരിച്ചു വീണപ്പോഴും തട്ടിച്ചെടുത്ത പണവുമായി മണിമാളികയില്‍ ആര്‍ത്തുല്ലസിക്കുകയായിരുന്നു പോപ്പുലര്‍ ഫിനാന്സിലെ ചില ജീവനക്കാരും മുന്‍ ജീവനക്കാരും. എസ്.എഫ്.ഐ.ഓ യുടെ ഫോറന്‍സിക് ഓഡിറ്റിലൂടെ മാത്രമേ തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം പുറത്തു വരൂ. അതുകൊണ്ടുതന്നെ ഇത് തടയുവാനുള്ള നീക്കമാണ് പ്രതികളും പ്രതികളാകാതെ പുറത്തുനില്‍ക്കുന്നവരും കൂട്ടായി ചെയ്യുന്നത്. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളിലെ മുഴുവന്‍ കമ്പ്യൂട്ടറുകളുടെയും ഹാര്ഡ് ഡിസ്ക്കുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയാല്‍ തട്ടിപ്പിന്റെ വ്യക്തമായ ചിത്രം ലഭിക്കും. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ തുടരും ….