തൃശ്ശൂർ : ചിട്ടിയിലൂടെ ലക്ഷങ്ങൾ തട്ടിയ ചിട്ടിക്കമ്പനി മാനേജിങ് ഡയറക്ടർ അറസ്റ്റിൽ. വടൂക്കര കൊളങ്ങരപ്പറമ്പിൽ പ്രസാദി (52) നെയാണ് നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി ദിലീപും സംഘവും അറസ്റ്റുചെയ്തത്. കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഇയാൾ. കുറികൾ ചേർത്തും നിക്ഷേപങ്ങൾ സ്വീകരിച്ചും വലിയ തുക ഇയാൾ കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചുകൊടുക്കാതിരിക്കുകയും ആളുകൾ അന്വേഷിച്ചുവന്നപ്പോൾ സ്ഥാപനം പൂട്ടുകയും ചെയ്യുകയായിരുന്നു.
സ്ഥാപനത്തിൽ പണം നിക്ഷേപിച്ച പാലിശേരി സ്വദേശി ഷാജുവിന്റെ പരാതിയിലാണ് നെടുപുഴ പോലീസ് കേസെടുത്തത്. 5.25 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇത്തരത്തിൽ നിരവധി പേരിൽനിന്ന് പ്രതി പണം കൈപ്പറ്റിയിട്ടുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് നിരവധിപേർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ചെറിയ തുകകളിലായി കുറി നടത്തുകയും കുറി പൂർത്തിയാകുമ്പോൾ വരിക്കാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മുഴുവൻ തുകയും സ്ഥാപനത്തിൽ തന്നെ വീണ്ടും നിക്ഷേപിപ്പിക്കുകയുമാണ് ഇയാളുടെ രീതി.
തട്ടിപ്പിലൂടെ ഇയാൾ കൈക്കലാക്കിയ തുക മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്.എച്ച്.ഒ ടി.ജി ദിലീപ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ അനിൽ കെ.ജി, ബാബു കെ.ഡി, എ.എസ്.ഐ സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീഷ് കുമാർ, ശുഭ, സി.പി.ഒ പ്രശാന്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.