കൊച്ചി : മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ ധന്യ മോഹനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിൽ ഹാജരാകാൻ നൽകിയ നിർദ്ദേശത്തെത്തുടർന്ന് ഇന്ന് കൊച്ചിയിലെ ഓഫീസിലെത്തിയ ധന്യയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. മണപ്പുറം ഗ്രൂപ്പിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ച് വർഷത്തിനിടയിൽ ധന്യ മോഹൻ ഏകദേശം 20 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലേക്കും മാറ്റിയതായി നേരത്തെ കണ്ടെത്തിയിരുന്നു.
ഓൺലൈൻ റമ്മി അടക്കമുള്ള ഗെയിമുകൾക്കായാണ് പണം പ്രധാനമായും വിനിയോഗിച്ചതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. .കൂടാതെ, ഈ ഇടപാടുകളിൽ കുഴൽപണ ബന്ധവും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. നേരത്തെ പോലീസ് അന്വേഷിച്ച ഈ കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഒളിവിൽ പോയ ധന്യ പിന്നീട് കൊല്ലം പോലീസിൽ കീഴടങ്ങുകയായിരുന്നു. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുന്നത്.






























