റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി – കക്കുടുമൺ റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ വഴി നടക്കാനുള്ള അവകാശത്തിന് പിഡബ്ല്യുഡി യാതൊരു പ്രാധാന്യവും നൽകുന്നില്ല. 12.55 കോടി രൂപ അനുവദിച്ചു എന്ന് പറഞ്ഞു ഫ്ലക്സ് ബോർഡുകൾ വെച്ചത് കൊണ്ട് റോഡ് ഉണ്ടാവില്ല. റാന്നിയിൽ കഴിഞ്ഞ 30 വർഷമായി ഫ്ലെക്സുകൾ മാത്രമേ ഉള്ളൂ എന്നും കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് അടക്കം ഉപയോഗിക്കാവുന്ന റോഡിനോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ദമരുതി കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി എന്നിവർ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എബ്രഹാം കെ ചാക്കോ അധ്യക്ഷനായി. പ്രകാശ് തോമസ്, സിബി താഴത്തില്ലത്ത്, സനോജ് മേമന, തോമസ് അലക്സ്, സാംജി ഇടമുറി, അന്നമ്മ തോമസ്, അനിത അനിൽകുമാർ, ബിനോജ് ചിറയ്ക്കൽ, ജോസഫ് കാക്കാനംപള്ളിയിൽ, ഉഷ തോമസ്, റോയ് ഉള്ളിരിക്കൽ, ബിജി വർഗീസ്, ജിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.






























