പാലാ : കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് കെ.മാണി ചെകുത്താനും കടലിനുമിടയിലാണ് ഇപ്പോള്‍. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന ഉത്തമബോധ്യം ജോസ് കെ.മാണിക്കുണ്ട്. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്നവരെ ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന ആശങ്കയിലാണ് കുഞ്ഞുമാണി. സ്വന്തം പിതാവായ കെ.എം മാണിയെ നിരന്തരം കള്ളനെന്ന് വിളിക്കുകയും നിയമസഭയില്‍ കയ്യേറ്റം ചെയ്യുവാന്‍ മുതിരുകയും ചെയ്ത ഇടതുപക്ഷത്തോടൊപ്പം കൂടി അധികാരം പങ്കിടുവാന്‍ തീരുമാനിച്ചത് തന്നെ മാണി കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് നോക്കിയാണ്. ഇന്നിപ്പോള്‍ താന്‍ കേറിയ കപ്പല്‍ ആടിയുലയുകയാണെന്ന് മനസ്സിലാക്കിയിട്ടും ലൈഫ് ജാക്കറ്റുമായി ചാടുവാന്‍ കൂടെയുള്ള ചിലര്‍ അനുവദിക്കുന്നില്ലെന്നാണ് മാണിസാറിന്റെ മകന്റെ രോദനം.
പുത്തനച്ചിയെ വാരിപ്പുണരുന്ന രീതിയിലായിരുന്നു എല്‍.ഡി.എഫിലേക്കുള്ള ജോസ് കെ.മാണിയുടെ പ്രവേശനം. അതും പണ്ടുമുതലേ സി.പി.എമ്മിന്റെ സഹയാത്രികനായ സി.പി.ഐയുടെ തലയില്‍ ചവിട്ടിക്കൊണ്ട്. ഇന്നിപ്പോള്‍ എല്‍.ഡി.എഫില്‍ നിന്നും എങ്ങനെയും പുറത്ത് കടക്കുവാന്‍ ജോസ് കെ.മാണി ശ്രമിക്കുകയാണ്. എന്നാല്‍ പിണറായി വിജയന്‍ പിടിമുറുക്കിയതോടെ ശ്വാസം വിടാന്‍ കുഞ്ഞുമാണിക്ക് കഴിയുന്നില്ല. പിണറായി സര്‍ക്കാരില്‍ നിന്നുകൊണ്ട് ആനുകൂല്യങ്ങളും ഔദാര്യങ്ങളും പറ്റിയ മാണി ഗ്രൂപ്പിനെ വെറുതെ വിടുവാനും എല്‍.ഡി.എഫ് ഒരുക്കമല്ല. നിലവിലുള്ള സാഹചര്യത്തില്‍ യു.ഡി.എഫിന്റെ കപ്പലില്‍ കയറുകയാണ് നല്ലതെന്ന ഉത്തമ വിശ്വാസം ജോസ് കെ.മാണിക്കുണ്ട്. എന്നാല്‍ അതെങ്ങനെ സാധിക്കുമെന്ന ചിന്തയിലാണ് കുഞ്ഞുമാണി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ വിശ്വസ്തരും പ്രവര്‍ത്തകരുമൊക്കെ ശത്രുവായ ജോസഫിന്റെ കൂടെയും മറ്റു ചിലര്‍ കോണ്‍ഗ്രസിലും ചേക്കേറി. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ മാണി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുമെന്നും ജോസ് കെ. മാണിക്കറിയാം. യു.ഡി.എഫില്‍ നിന്നും രഹസ്യമായും പരസ്യമായും ജോസ് കെ.മാണിയെ ക്ഷണിക്കുന്നുണ്ട്.
എന്നാല്‍ പകുതി അറുത്ത തടിയുടെ ഇടയില്‍ വാല് കടത്തിവെച്ച അവസ്ഥയിലാണ് ജോസ് കെ.മാണി. ഇത് മുന്‍കൂട്ടി കണ്ട പിണറായി വിജയന്‍, മാണി കോണ്‍ഗ്രസിനെ പിളര്‍ത്താനും ഒരു വിഭാഗത്തെ തന്റെകൂടെ നിര്‍ത്താനും തീരുമാനിച്ചുകഴിഞ്ഞു. മാണി കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് ചെക്കേറിയാല്‍ റോഷി ആഗസ്റ്റിന്റെ നേത്രുത്വത്തില്‍ ഒരു വിഭാഗം പിണറായി വിജയനോടൊപ്പം എല്‍.ഡി.എഫില്‍ നിലനില്‍ക്കും. പാര്‍ട്ടി പിളരുകയും ശക്തി ചോരുകയും ചെയ്‌താല്‍ മാണി കോണ്‍ഗ്രസ് പിന്നീട് കേരളത്തില്‍ ചരിത്രമാകും. അതുകൊണ്ടുതന്നെ ഇലക്കും മുള്ളിനും കേടില്ലാതെ എങ്ങനെ പ്രശ്നം പരിഹരിക്കാം എന്നാണ് ജോസ് കെ.മാണിയുടെ ആലോചന.





























