മണിപ്പൂർ : മണിപ്പൂരിൽ 2 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ബിരേൻ സിംഗ്. സംഭവം അപലപനീയമായമാണെന്നും കുക്കി ഭീകരർ ചെയ്തത് അങ്ങേയറ്റത്തെ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിൽ വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഉത്തരവ് അടുത്തമാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 19 പ്രശ്നബാധിത മേഖലകളിലാണ് അഫ്സപ നീട്ടിയത്. വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേസ് അന്വേഷിക്കാൻ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും.
വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ പോലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാനായി ഉപയോഗിച്ചിരുന്ന ബങ്കറുകൾ പോലീസ് തകർത്തു. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലാ അതിർത്തികളിൽ പോലീസ് സുരക്ഷ ശക്തമാക്കി. സിബിഐ സംഘം മണിപ്പൂരിലേക്ക് തിരിച്ചു. രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സിബിഐ ഡയറക്ടറും സംഘവും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം മണിപ്പൂരിലേക്ക് തിരിച്ചത്. കുട്ടികൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോകൾ പ്രചരിച്ചത്. അവസാനമായി കുട്ടികളുടെ ടവർ ലൊക്കേഷൻ ചുരാചന്ദ്പൂരി ലംധാൻ മേഖലയിൽ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. കുക്കി വിഭാഗക്കാർക്ക് സ്വാധീനമുള്ള മേഖലയാണിത്.





























