പത്തനംതിട്ട : മണിയാർ ഡാമിന്റെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കാത്തതിലും ആറര കോടിയുടെ സ്വകാര്യ കമ്പനി കരാർ ഉടമ്പടിയിലും സർക്കാർ അനാസ്ഥ കാണിക്കുന്നുണ്ടെന്ന് ചൂണ്ടി കാട്ടി മണിയാർ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. 2018 പ്രളയ ഭീതി മാറിയിട്ടില്ലാത്ത ജനങ്ങളുടെ ജീവിതം വെച്ചു കൊണ്ട് സർക്കാർ പന്താടുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ വിജയ് ഇന്ദുചൂഡൻ അവകാശപ്പെട്ടു. ആർഎം സിൻഹ എന്ന കൊൽക്കത്ത സ്വകാര്യ കമ്പനിയ്ക്ക് വൻ തുകയ്ക്ക് ഡാമിന്റെ ഷട്ടർ റീപ്ലേസ്‌മെന്റ് ഉടമ്പടി നൽകിയിട്ടും നാളിത് വരെ യാതൊരു വിധമായ അറ്റകുറ്റ പണികളും നടത്തിയിട്ടില്ലായെന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പറഞ്ഞു.
കൊണ്ട് വന്ന ഷട്ടർ കാടുപിടിച്ച് കിടക്കുന്നതല്ലാതെ യാതൊരു വിധമായ പ്രളയ മുന്നൊരുക്കങ്ങളും നടന്നിട്ടില്ല.അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ ജില്ലാ കളക്ടറും വകുപ്പ് മന്ത്രിയും ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ട് അവരെ ദുരിതത്തിലേക്ക് തള്ളിയിടാൻ ശ്രെമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസുമായി വൻ തോതിലുള്ള ഉന്തും തള്ളും നടന്നതിന് ശേഷം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. ഈ സമരം ജനങ്ങളുടെ ജീവന്റെ സുരക്ഷയുടെ അവകാശമാണെന്നും നിഷേധിച്ചാൽ നാളെകളിൽ യൂത്ത് കോൺഗ്രസ് സമരം കടുപ്പിക്കുമെന്നും വിജയ് ഇന്ദുചൂഡൻ അവകാശപ്പെട്ടു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആരോൺ ബിജിലി പനവേലിൽ ,ബിനു ടി ഡേവിഡ് ,ജെവിൻ കാവുങ്കൽ , ജെറിൻ പ്ലാച്ചേരി ,സുജിൻ, രാജേഷ് എന്നിവർ സംസാരിച്ചു.