മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ് തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഏകദേശം മൂന്ന് വര്‍ഷത്തോളമായി റോഡ് പൂര്‍ണ്ണമായി തകര്‍ന്നിട്ട്. മണ്ണാറകുളഞ്ഞി മിൽമ സൊസൈറ്റി മുതൽ ചീങ്കൽ തടം വഴി മൈൽപ്ര വരെയാണ് റോഡ് കടന്നുപോകുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന റോഡ് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് പുനര്‍നിര്‍മ്മാണമെന്ന പേരില്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍ റോഡ് അളന്ന് അധികൃതര്‍ തിരികെ പോയതല്ലാതെ യാതൊരു നടപടിയും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാര്‍ ചെയ്ത റോഡിലെ മെറ്റല്‍ ഇളകിമാറി വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. സ്കൂള്‍ ബസുകളും കോളേജ് ബസുകളും ഉള്‍പ്പടെ ദിവസവും ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. ഈ വഴി പോകുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ കാര്യമാണ് ഏറെ ദുരിതം.
ഓരോ കുഴികളിലും ചാടി ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരുമ്പോഴേക്കും നടുവൊടിഞ്ഞിട്ടുണ്ടാകും. ഒട്ടേറെ സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് റോഡിലെ കുഴികളില്‍ വീണ് പരിക്കേറ്റിട്ടുമുണ്ട്. മഴക്കാലമായാല്‍ ചെളി നിറഞ്ഞ റോഡില്‍ കൂടിയാണ് നാട്ടുകാരുടെ യാത്ര. കുത്തനെ ഇറക്കവും കയറ്റവുമുള്ള റോഡിന് ഓട നിര്‍മ്മിച്ചിട്ടില്ലാത്തതിനാല്‍ മഴക്കാലത്ത് റോഡിന് നടുവിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്. ഇതാണ് റോഡ് തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. റോഡ് വീണ്ടും ടാര്‍ ചെയ്ത് നവീകരിച്ചാലും ഓട നിര്‍മ്മിച്ചെങ്കില്‍ മാത്രമേ ഇനിയും റോഡ് തകരാതെ സംരക്ഷിക്കാന്‍ കഴിയൂ. പ്രദേശത്തെ നിരവധി ആളുകളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.





























