പത്തനംതിട്ട : ഏറ്റവും കൂടുതൽ വാഹനത്തിരക്കുള്ള പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കാക്കുമുക്കിൽ റോഡിന്റെ അപകടകരമായ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കാതെ അധികാരികൾ. മണ്ണാറക്കുളഞ്ഞിയിൽ ഏറ്റവും കൂടുതൽ അപകടകരമായ വളവുകളുള്ള ഭാഗമാണ് ഇവിടം. എന്നിട്ടും റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. ഇതിന് സമീപത്തെ വളവിൽ നിരവധി വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ശബരിമലയിലേക്കുള്ള പ്രധാന പാതയായതിനാൽ നിരവധി വാഹനങ്ങളാണ് ശബരിമല സീസണിലും ഈ വഴി കടന്നുപോകുന്നത്.
പലപ്പോഴും അമിത വേഗത്തിലാണ് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത്. കാലങ്ങളായി ഈ ഭാഗത്ത് അപകട ഭീഷണി നിലനിന്നിട്ടും സംസ്ഥാന പാതയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാത്തത് കെ.എസ്.റ്റി.പി ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണ്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടഭീഷണിയായി മാറുന്നുണ്ട്. വലിയ വളവായതിനാൽ പലപ്പോഴും റോഡിന്റെ വശത്തെ അഗാധമായ താഴ്ച ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുകയുമില്ല. റാന്നി, പ്ലാച്ചേരി, എരുമേലി, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഈ വഴി യാത്ര ചെയ്യുന്നത്.





























