കോന്നി : മലയോര നിവാസികളുടെ തീരാശാപമായി മണ്ണീറ – മുണ്ടൊമൂഴി റോഡ്. കുട്ടവഞ്ചി സവാരി, മണ്ണീറ വെള്ളച്ചാട്ടം, ട്രീ ടോപ് ഹട്ട് തുടങ്ങി വിനോദ സഞ്ചാരികള്‍ കൂട്ടമായി എത്തുന്ന നാടാണ്. എന്നാല്‍ ഇവിടേയ്ക്ക് റോഡ് മാത്രം വേണ്ടെന്ന നിലപാടാണ് എം.എല്‍.എ ക്കും രാഷ്ട്രീയക്കാര്‍ക്കും. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പത്തു ലക്ഷം മുടക്കി ഈ റോഡ് നവീകരിച്ചത്. എന്നാല്‍ പത്തുലക്ഷം പോയിട്ട് അമ്പതിനായിരം രൂപയുടെ പണിപോലും റോഡില്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മണ്ണീറക്കാരുടെ പേരില്‍ ഉദ്യോഗസ്ഥരും കരാറുകാരനും ലക്ഷങ്ങള്‍ തിന്നുമുടിക്കുകയായിരുന്നുവെന്നും ഇവര്‍ രോഷത്തോടെ പറയുന്നു.
വർഷങ്ങളായി തകർന്നു തരിപ്പണമായി കിടന്നതാണ് ഈ റോഡ്. കോന്നി എം.എല്‍.എ മണ്ണീറക്കാരെ സഹായിക്കുവാന്‍ വേണ്ടി റോഡ് നവീകരണത്തിന് ധനസഹായം നല്‍കിയെന്ന് വാര്‍ത്ത ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ഫ്ലക്സ് ബോര്‍ഡുകളും നാട്ടില്‍ നിറഞ്ഞിരുന്നു, ഇത് കെട്ടിത്തൂക്കിയതും നാട്ടുകാരാണ്. ഫ്ലെക്സ് വെച്ച് ആഘോഷപൂര്‍വ്വം പണിത റോഡിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ കുഴികൾ രൂപപ്പെട്ടു. അതോടെ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റുകളും പിന്‍ വലിച്ച് ഫ്ളക്സുകളും ഇളക്കിമാറ്റി രാഷ്ട്രീയക്കാര്‍ മുങ്ങി.





























