കോന്നി: മണ്ണീറ റോഡിലെ അപകടകരമായ ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് നിന്ന് മണ്ണീറ റോഡിലേക്ക് കടക്കുമ്പോൾ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോംമൂഴിക്കും ഇടയിലാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യത. ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് പോയിട്ടുള്ള സ്ഥലങ്ങള്‍ നിരവധിയാണ്. അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ എല്ലാം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണം.
അടവിയിലേക്കും മണ്ണീറയിലേക്കും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതും ഈ വഴിയാണ്. താഴ്ച്ചയുള്ള ഭാഗം മൺതിട്ട ആയതിനാൽ ഇത് ഇനിയും ഇടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്. മാത്രല്ല റോഡിന് ഇരുവശവും ഓട ഇല്ലാത്തതിനാൽ മഴക്കാലത്ത് വെള്ളം ഒഴുകി ഇറങ്ങുന്നതും റോഡിലേക്ക് തന്നെ. ഇത് റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നു. മൺതിട്ടയുള്ള ഭാഗം ഈറക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ അപകടകരമായ ഭാഗം പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല.
റോഡിന്റെ വീതികുറവും വാഹനയാത്രക്കാരെ വലയ്ക്കുന്നു. റോഡിന് ഓട നിർമ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മഴക്കാലമായാൽ തകർന്ന റോഡിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജനങ്ങൾക്ക് മണ്ണീറയിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡും ഇതാണ്. റോഡിന്റെ താഴ്ച്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചില്ലെങ്കിൽ മൺ തിട്ട ഇടിഞ്ഞ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.