കോന്നി : നവീൻ ബാബുവിന്റെ മരണത്തിൽ ആശ്വസിപ്പിച്ച് ഒപ്പം നിന്നവർക്കും അന്വേഷണത്തിൽ കൂടെ ഉണ്ടായിരുന്നവർക്കും ഒരുപാട് നന്ദിയുണ്ടെന്ന് നവീൻ അന്തരിച്ച മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ കുടുംബം. ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, മകൾ എന്നിവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഇപ്പോൾ കണ്ണൂർ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഡിസംബർ 16ന് കേസ് പരിഗണിക്കും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ കുടുംബം ആവശ്യപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ അന്വേഷണ പരിധിയിൽ ഉണ്ട് എന്നാണ് അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചിരുന്നത്. എന്നാൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് കേസിൽ വളരെ നിർണ്ണായകമായ പോയിന്റുകൾ അന്വേഷിച്ചിട്ടില്ല എന്ന് മനസിലായത്.
പതിമൂന്ന് കാര്യങ്ങൾ ആണ് അന്വേഷിക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുള്ളത്. അദേഹത്തിന്റെ മരണത്തിൽ തീർച്ചയായും ഗൂഡാലോചന നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. പ്രശാന്ത് നവീൻ ബാബുവിനെ വിളിച്ചതുമായി ബന്ധപ്പെട്ട ടെലഫോൺ സംഭാഷണങ്ങൾ ഹാജരാകുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പി പി ദിവ്യയുടെയും കളക്ടറുടെയും പൂർണ്ണവിവരങ്ങൾ കുറ്റപത്രത്തിൽ ഇല്ല. പി പി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ ഫോൺ വിവരങ്ങൾ മാത്രമാണ് ഹാജരാക്കിയത്. ഒൻപതാം തീയതി മുതൽ 15 വരെയുള്ള വിവരങ്ങൾ ഇല്ല. സംഭവത്തിൽ നീതി ലഭിക്കുന്നതിനായി നിയമത്തിന്റെ എല്ലാ വഴികളും തേടും. റവന്യു വകുപ്പിലെ കളക്ടർമാർ അടക്കമുള്ളവരോടും കൂടെ നിന്നവരോടും ഒരുപാട് നന്ദിയുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.





























