തൃശൂര്‍: ജയിലില്‍വെച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മാവോയിസ്റ്റ് രൂപേഷ് വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. ശാരീരികമായ കടുത്ത പ്രശ്നങ്ങളുടെ ഇടയിലും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ രൂപേഷിന് പ്രേരകമായത് ഈ വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വാഗ്ദാന ലംഘനമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഷൈന പി.എ പറയുന്നു. രൂപേഷിനെ മരണത്തിലേക്ക് തള്ളി വിടരുത് എന്ന തലക്കെട്ടിലാണ് ഷൈന ഇക്കാര്യം വ്യക്തമാക്കുന്നത്. ”രൂപേഷ് ഈ നോവലിന് പ്രസിദ്ധീകരണ അനുമതിക്കായി ജയിൽ വകുപ്പിന് സമീപിച്ചിട്ട് ഏതാണ്ട് ആറുമാസത്തോളമായി. ഇനിയും ഈ നോവലിന് പ്രസിദ്ധീകരണ അനുമതി നൽകാതിരിക്കുന്നത് ബോധപൂർവ്വമുള്ള ഒരു സമീപനത്തിന്റെ ഭാഗമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്”
“നിരാഹാരത്തിനു ശേഷം രൂപേഷിന്റെ കരളിന്റെ അവസ്ഥ 30 കൊല്ലം തുടർച്ചയായി മദ്യപിച്ച ഒരു മദ്യപാനിയുടെ കരളിൻ്റേതിനു തുല്യമാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ഈ സാഹചര്യത്തിൽ രൂപേഷ് വീണ്ടും ഒരു നിരാഹാരം നടത്തുന്നത് അങ്ങേയറ്റം അപകടകരമായ ഒരു അവസ്ഥയിലേക്ക് എത്താം. ആട് ആൻ്റണിക്കും റിപ്പർ ജയാനന്ദനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയ സർക്കാർ രൂപേഷിന്റെ പുസ്തകത്തിന്റെ പ്രകാശനത്തിൽ വ്യത്യസ്തമായ ഒരു സമീപനം എടുക്കുന്നത് എന്തുകൊണ്ടാണ്? പത്തുവർഷത്തിലധികം ജയിലിൽ അടച്ചിട്ടും നിയമവിധേയമായ രീതിയിൽ രൂപേഷ് പുറത്തു കടക്കുന്നത് എങ്ങനെയെങ്കിലും തടയുക എന്നതാണ് ഭരണകൂട സമീപനം”- ഷൈന പറയുന്നു





























