ഡല്‍ഹി: മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. പരാതിക്കാരൻ ഹർജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹർജി. ഹർജി തള്ളിയ സുപ്രിം കോടതി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു. ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല.
എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹർജിയില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.