അമൃത്സർ: മാരത്തണിന്റെ മുത്തശ്ശൻ ഫൗജാ സിങ്(114) വാഹനാപകടത്തിൽ മരിച്ചു. ജലന്ധർ ജില്ലയിലെ ബിയാസ് ഗ്രാമത്തിലാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ അജ്ഞാതവാഹനം അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 1911-ഏപ്രിൽ ഒന്നിന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ച ഫൗജ സിങ് 1992-ലാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. വിവിധ പ്രായപരിധിയിലുള്ള ഒട്ടേറെ ലോക റെക്കോഡുകൾ തകർത്തിട്ടുണ്ടെങ്കിലും ഇവയൊന്നും റെക്കോഡുകളായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഹോങ്കോങ്ങിൽ നടന്ന മാരത്തണോടെ 101-ാം വയസ്സിൽ വിരമിച്ചിരുന്നു.
പ്രായം തന്റെ കാലുകളെ കീഴ്പ്പെടുത്തിയെന്നാണ് വിരമിക്കൽ തീരുമാനം അറിയിച്ച് ഫൗജാ അന്ന് പറഞ്ഞത്. നൂറു വയസ്സ് പിന്നിട്ട ആദ്യത്തെ മാരത്തൺ ഓട്ടക്കാരനായ ഫൗജാ സിങ്ങിന് ജനന സർട്ടിഫിക്കറ്റിന്റെ അഭാവംകാരണം ഗിന്നസ് ബുക്കിൽ ഇടം നേടാനായില്ല. എലിസബത്ത് രാജ്ഞി നൽകിയ ജന്മദിനാംശസാകുറിപ്പും പാസ്‌പോർട്ടും തെളിവിനായി സമർപ്പിച്ചെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല. ലണ്ടൻ ഒളിമ്പിക്‌സിൽ ദീപശിഖയേന്താനുള്ള അവസരം ലഭിച്ചിരുന്നു. 2000-ത്തിലെ ലണ്ടൻ മാരത്തണിൽ 89-ാം വയസ്സിലായിരുന്നു ഫൗജയുടെ അരങ്ങേറ്റം.





























