കുമ്പനാട് : മലങ്കര മാര്‍ത്തോമാ സഭയുടെ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്രിസോസ്റ്റം തിരുമേനിയെ ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്ത് കുമ്പനാട്ട് കൊണ്ടുവന്നത്. മൂന്ന് വര്‍ഷമായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ വിശ്രമത്തിലായിരുന്നു. ഇവിടെ തിരിച്ചെത്തിയതിനു ശേഷമായിരുന്നു അന്ത്യം.
ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജില്‍ ബിരുദപഠനം നടത്തി. ബെംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽനിന്നായി വേദശാസ്ത്രവും പഠിച്ചു. 1944ല്‍ ശെമ്മാശപ്പട്ടം സ്വീകരിച്ചു, 1944 ജൂണ്‍ 30ന് കാശീശാപ്പട്ടം നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായി. 2007 ഒക്ടോബര്‍ ഒന്നിന് ശാരീരിക ബുദ്ധിമുട്ട് കാരണം സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബര്‍ 2ന് വലിയ മെത്രോപോലീത്തയായി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു ക്രിസോസ്റ്റം തിരുമേനി.
കുറിക്കുകൊള്ളുന്ന നർമ്മോക്തികൾ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ‘ക്രിസോസ്റ്റം’ എന്ന പേരിന്റെ അർഥം ‘സ്വർണനാവുള്ളവൻ’ എന്നാണ്. ദേശീയ ക്രിസ്ത്യൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത മാർ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.