കൊച്ചി: വാങ്ങുന്ന ഉൽപ്പന്നത്തിന്റെ വിലയും സവിശേഷതകളും അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഈ അവകാശം കാർ ഡീലർ ഹനിച്ചുവെന്ന് കാക്കനാട് സ്വദേശിനി ജെനിമോൾ ജോയ്. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന മാരുതി നെക്സ ഷോറൂമിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 2022 ഫെബ്രുവരി മാസത്തിലാണ് വെഹിക്കിൾ ലോൺ ആയി ലഭിച്ച തുക നൽകി പരാതിക്കാരി മാരുതി സുസുക്കിയുടെ കാർ ബുക്ക് ചെയ്തത്. നാല് മുതൽ ആറ് ആഴ്ചകൾക്കകം കാർ നൽകാമെന്ന വാഗ്ദാനം എതിർകക്ഷി പാലിച്ചില്ല. എന്നാൽ ഒരു ലക്ഷം രൂപ അധികം നൽകിയാൽ പുതിയ മോഡൽ കാർ നൽകാമെന്ന് എതിർകക്ഷി പിന്നീട് വാഗ്ദാനം നൽകി.
അധിക തുക നൽകി പുതിയ മോഡൽ വാഹനം വാങ്ങാൻ കഴിയില്ലെന്നും ബുക്ക് ചെയ്ത മോഡൽ തന്നെ തനിക്ക് നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പുതിയ മോഡൽ കാറും അതിൻ്റെ വിലയും ഫീച്ചേഴ്സും എതിർകക്ഷി അറിയിച്ചിട്ടില്ല എന്നും പരാതിക്കാരി കോടതി മുമ്പാകെ ബോധിപ്പിച്ചു. കാറിന്റെ മോഡൽ മാറ്റിയില്ലെന്നും ചില “ഫേസ് ലിഫ്റ്റ്” മാത്രമാണ് നിർമ്മാതാക്കൾ വരുത്തിയതെന്നും എതിർകക്ഷി ബോധിപ്പിച്ചു. കാർ നിർമ്മാതാക്കൾ മോഡലുകളിൽ വരുത്തുന്ന പരിഷ്ക്കാരങ്ങളിൽ ഡീലർക്ക് യാതൊരു പങ്കും ഇല്ലെന്ന് എതിർകക്ഷി കോടതിയിൽ വാദിച്ചു. വാങ്ങുന്ന ഉൽപ്പന്നത്തിന്റെ വിലയും സവിശേഷതകളും അറിയാനുള്ള ഉപഭോക്താവിന്റെ അവകാശം കാർ ഡീലർ ലംഘിച്ചുവെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
85% തുക മുൻകൂർ വാങ്ങിയതിനു ശേഷവും ബുക്ക് ചെയ്ത വാഹനം നൽകുന്നതിൽ ഡീലർ വീഴ്ചവരുത്തിയെന്നും ഇത് സേവനത്തിലെ ന്യൂനതയും അനുചിതമായ കച്ചവട രീതിയും ആണെന്ന് CC/320/2022 കേസിലെ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഡീലർ വാങ്ങിയ 9,92,430/- രൂപ 12% പലിശ ഉൾപ്പെടെ പരാതിക്കാരിക്ക് തിരിച്ചു നൽകാൻ കോടതി എതിർകക്ഷിക്ക് നിർദേശം നൽകി. കൂടാതെ യഥാസമയം കാർ ലഭിക്കാത്ത മൂലം പരാതിക്കാരിക്ക് വന്ന കഷ്ട നഷ്ടങ്ങൾക്കും കോടതി ചെലവിനത്തിലും രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.





























