ഡൽഹി: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വാഹന ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലോകത്തെ വിവിധ വാഹന നിര്‍മാതാക്കള്‍. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും കൊറോണ ബാധിതര്‍ക്കായി വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. വരുന്ന ഒരു മാസത്തിനുള്ളില്‍ 10,000 വെന്‍റിലേറ്ററുകള്‍ ആരോഗ്യവകുപ്പിന് കൈമാറാനാണ് മാരുതിയുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ മാരുതിയോട് ഇക്കാര്യം അവശ്യപ്പെട്ടത്. തുടര്‍ന്ന് വെന്‍റിലേറ്ററിന്റെ സാങ്കേതികവിദ്യ പഠിക്കുന്നതിനും മറ്റുമായി മാരുതി രണ്ട് ദിവസത്തെ സമയം ചോദിച്ചിരുന്നു. അതിനുശേഷമാണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്ന് മാരുതി അറിയിച്ചിരിക്കുന്നത്. വെന്‍റിലേറ്ററുകള്‍ വികസിപ്പിക്കുന്ന അഗ്‌വാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുമായി സഹകരിച്ചായിരിക്കും മാരുതി വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെന്‍റിലേറ്റര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അഗ്‌വ നിര്‍വഹിക്കും.
വെന്‍റിലേറ്റര്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ മാരുതിയും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാരുതി സൗജന്യമായാണ് അഗ്‌വയ്ക്ക് നല്‍കുന്നത്. ഇതിനുപുറമെ കൂടുതല്‍ വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതയും മാരുതി തേടുന്നുണ്ട്. മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ട്.