ലാഹോർ : പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും മുതിർന്ന പി.എം.എൽ – എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) നേതാവുമായ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് 50കാരിയായ മറിയം. ഇന്നലെ പഞ്ചാബ് നിയമസഭയിൽ നടന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ സുന്നി ഇത്തെഹാദ് കൗൺസിൽ ( എസ്.ഐ.സി ) സഖ്യ നേതാവ് റാണാ അഫ്താബിനെ മറിയം 220 വോട്ടുകളോടെ എതിരില്ലാതെ പരാജയപ്പെടുത്തി.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ്) പിന്തുണയുള്ളവരാണ് എസ്.ഐ.സി. സഭയെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് റാണയെ സ്പീക്കർ വിലക്കിയതോടെ വോട്ടെടുപ്പ് എസ്.ഐ.സി, പി.ടി.ഐ അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. അതിനാൽ റാണയ്ക്ക് വോട്ടുകൾ ഒന്നും ലഭിച്ചിട്ടില്ല.






























