തിരുവനന്തപുരം: മാസപ്പടി കേസിൽ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലും വീണാ വിജയന്റെ വീട്ടിലും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. സിഎംആർഎൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഒരേസമയം 12 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. സിഎംആർഎൽ – എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇഡി ഈ നിർണ്ണായക നീക്കം നടത്തിയത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂർ ആസ്ഥാനമായ എക്സാലോജിക് കമ്പനി ഒന്നേമുക്കാൽ കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഇന്ന് രാവിലെ 6:15 ഓടെയാണ് ഇഡി സംഘം മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. സംസ്ഥാന പോലീസിനെ പോലും അറിയിക്കാതെയാണ് ഇഡി ഈ പരിശോധന നടത്തുന്നത്. എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസ്സുകൾ, സിഎംആർഎൽ ഡയറിയിലെ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഇഡി സംഘം പരിശോധിക്കുന്നുണ്ട്.






























