കോട്ടയം: കോട്ടയം കൂരോപ്പാടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പോലീസ് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു. മരിച്ച ജോസ്‌നയുടെ കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ മറ്റപ്പള്ളി ശാഖയിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. മറ്റു സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും. കുടുംബത്തിന് ഏറെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. സംഭവ ദിവസം കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടർന്നായിരുന്നു നാലംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യാ ശ്രമം. വിഷം കഴിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടിൽ ജോസ്‌ന (42), മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്.
ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലടക്കം ചികിത്സയിലിരിക്കെ ആണ് രണ്ടുപേരും മരണപ്പെട്ടത്. ജോസ്‌നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് നാലുപേരെയും വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കീടനാശിനി ആണ് ഇവർ കഴിച്ചതെന്ന് കണ്ടെത്തിയത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് പോലീസും ഇവരോട് അടുപ്പമുള്ളവരും പറയുന്നത്. തോമസിന് ചിട്ടി സ്ഥാപനം ഉണ്ടായിരുന്നുവെന്നും പലർക്കും പണം തിരിച്ചു കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നതായും പറയപ്പെടുന്നു. സഹകരണ ബാങ്കിലും ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് വിവരം.






























