സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്. രണ്ട് പേർ കൊല്ലപ്പെട്ടു. ബൊളീവിയയിലെ ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വൻ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കെട്ടു സാമഗ്രികളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ 10 മുതൽ 15 വരെ ആളുകൾ മരണപ്പെട്ടിരിക്കാമെന്നും 60ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിയാച്ച ഹെൽത്ത് ഡയറക്ടർ റീറ്റ നെബ്രാസ്ക വിശദമാക്കിയത്.
ഗുരുതരമായി പരിക്കേറ്റ 14 പേരെ ലാ പാസിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപപ്രദേശങ്ങളിലെ നിരവധി വീടുകളുടെ ജനലുകൾ തകരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അപകടസ്ഥലത്ത് ഇനിയും വീണ്ടും സ്ഫോടനത്തിന് സാധ്യതയുള്ളതായി ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ പ്രദേശവാസികളോട് അപകടസ്ഥലത്തുനിന്ന് കുറഞ്ഞത് 150 മീറ്റർ അകലെ മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസും പ്രതിരോധ മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.































