ന്യൂഡൽഹി : തെക്കൻ ഡൽഹിയിലുണ്ടായ തീപിടുത്തത്തിൽ ഇരുപതുപേർ കൊല്ലപ്പെട്ടു. മാളവ്യ നഗറിൽ പ്രവർത്തിക്കുന്ന ‘ലെമൺ ഗ്രീൻ’ എന്ന ഹോട്ടലിൽ ആണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 11 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 8.50 ഓടെയായിരുന്നു അപകടം. മരിച്ചവരിൽ കൂടുതലും വിദേശികളാണെന്നാണ് വിവരം. ഹോട്ടലിൽ ഉണ്ടായിരുന്ന 37 പേരെ ഫയർഫോഴ്‌സ് സംഘം രക്ഷപെടുത്തി. ഇനി ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രക്ഷപെടുത്തിയവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒടുവിൽ വരുന്ന വിവരമനുസരിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 21 ആയി ഉയർന്നിട്ടുണ്ട്. ഇനിയും കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസും ഫയർഫോഴ്സും ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്.
പത്ത് ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടം നടക്കുമ്പോൾ ഹോട്ടലിൽ നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷിക്കാനായത്. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. പിന്നീട് കൂടുതൽ യൂണിറ്റുകൾ എത്തി മണിക്കൂറുകൾ എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ മരിച്ചവരിൽ അധികം പേരും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്ന് മാളവ്യ നഗർ മണ്ഡലത്തിലെ എഎപി നേതാവ് സോംനാഥ് ഭാരതി എക്സിൽ കുറിച്ചു.





























