കൊച്ചി : കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം ലഭിച്ചു. അജണ്ടയുടെ പുറത്ത് പോലീസ് നടത്തിയ അക്രമമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി സർക്കാർ നടത്തിയ പദ്ധതി മാത്രമായിരുന്നു പോലീസിന്റെ നരനായാട്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശമ്പളം കൊടുക്കാൻ കഴിയാത്തത്, സിദ്ധാർഥന്റെ മരണം തുടങ്ങി സംസ്ഥാന സർക്കാർ നേരിടുന്ന വലിയൊരു ജനരോഷത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണോ ഇത് എന്ന് സംശയിക്കുന്നു. രാവിലെ മൃതദേഹവുമായി പ്രതിഷേധം നടത്തിയതിന് ശേഷം വിഷയം സംസാരിച്ചു തീർക്കുന്നതിനുവേണ്ടി മന്ത്രിയുമായി സംസാരിച്ചു.
ഏതാനും കാര്യങ്ങളിൽ ധാരണയിലെത്തുകയും കളക്ടറും ഡിഎഫ്ഒയും സംസാരിക്കാനും തയ്യാറായി കോതമംഗലത്തെത്തുകയും ചെയ്തു. എന്നാൽ ഏതോ അഞ്ജാത കേന്ദ്രത്തിൽ നിന്ന്, മൃതദേഹം വിട്ടുകൊടുത്തതിന് ശേഷം മാത്രം സംസാരിച്ചാൽ മതി എന്ന് പറഞ്ഞ് കളക്ടറേയും ഡിഎഫ്ഒയും സംസാരിക്കാൻ അനുവദിക്കാതെ മനപ്പൂർവ്വം ഒരു പോലീസ് ആക്ഷൻ സൃഷ്ടിച്ച് മൃതദേഹത്തെ അങ്ങേയറ്റം നിഷ്ഠൂരമായി കൊണ്ടുപോയി. ഉപവാസ സമരം വളരെ ശാന്തമായി സമാധാനമായി മുമ്പോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ പോലീസ് വളരെ ആസൂത്രിതമായി ഡിസിസി അധ്യക്ഷനെ മാത്രം റാഞ്ചിക്കൊണ്ടുപോകുന്നതുപോലെ തട്ടിക്കൊണ്ടു പോയി- ജാമ്യം ലഭിച്ചതിനുപിന്നാലെ മാത്യു കുഴൽനാടൻ പറഞ്ഞു.





























