ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. മുൻപ് കോൺഗ്രസ് വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ അത് ഒഴിവാക്കി പാർട്ടി ഗാനം മാത്രമാണ് പാടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അവരുടെ മുൻപത്തെ നിലപാട് മാറ്റിയതാകാമെന്നും, ദേശീയ ഗീതം ആലപിക്കാത്തത് തെറ്റായ നടപടിയാണെന്നും എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ശക്തമായത്.
വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അതൃപ്തിയോടെ ആംഗ്യം കാണിക്കുന്നത് വീഡിയോയിൽ ഉണ്ടെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, ഖാർഗെയ്ക്ക് ഇരിക്കാനായി ഒരു കസേര കൊണ്ടുവരാൻ ഓഫീസ് ജീവനക്കാരോട് ആവശ്യപ്പെടുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. ദേശീയ ഗീതത്തെയോ ദേശീയ ഗാനത്തെയോ രാഷ്ട്രീയവൽക്കരിക്കാൻ പാടില്ലെന്നും ഇവ രാഷ്ട്രത്തിന്റെ ആത്മാവാണെന്നും റിജിജു പറഞ്ഞു. വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണമെന്നാണ് സർക്കാർ തീരുമാനമെന്നും അതിൽ ആർക്കും എതിർപ്പുണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെയ്ക്ക് കസേര നൽകാനാണ് സോണിയ ശ്രമിച്ചതെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും, മുഴുവൻ ഗാനവും ആലപിക്കുന്നതിലുള്ള അമർഷമാണ് അവരുടെ പെരുമാറ്റത്തിൽ കണ്ടതെന്നും രാഹുൽ ഗാന്ധി ഗാനം നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടാകുമെന്നും റിജിജു ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശം കോൺഗ്രസിനെ ഉദ്ദേശിച്ചുള്ളതല്ലെന്നും റിജിജു വ്യക്തമാക്കി. സായുധ നക്സലുകൾ ഏകദേശം ഇല്ലാതായെങ്കിലും നഗരപ്രദേശങ്ങളിൽ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർ ഇപ്പോഴുമുണ്ടെന്നും അവരെയാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനോ മറ്റാർക്കെങ്കിലുമോ ഈ പരാമർശം തങ്ങളെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നുണ്ടെങ്കിൽ, അവർ ഒരുപക്ഷേ അത്തരമൊരു ചിന്താഗതി വെച്ചുപുലർത്തുന്നവരാകാമെന്നും റിജിജു പരിഹസിച്ചു. കൂടാതെ, ‘കോക്രോച്ച് ജനത പാർട്ടി’യുടെ പ്രതിഷേധങ്ങൾ കോൺഗ്രസ് കാലത്തെ അക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി സമാധാനപരമായാണ് പോലീസ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

































