മാവേലിക്കര : സംസ്ഥാന സർക്കാർ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ മാവേലിക്കര നഗരസഭയിലെ പുതിയകാവ് മാർക്കറ്റിനെ മാലിന്യമുക്തമാക്കാനുള്ള ബയോ മൈനിങ് തുടങ്ങാനായില്ല. പലതവണ മാറ്റിവെച്ച പ്രവൃത്തി ഏപ്രിൽ മാസത്തിൽ തുടങ്ങി മേയിൽ പൂർത്തിയാക്കുമെന്നാണ് ഒടുവിൽ പറഞ്ഞിരുന്നത്. ഓഗസ്റ്റ് മാസമായിട്ടും ബയോ മൈനിങ് തുടങ്ങാനായില്ല. ബയോ മൈനിങ് പ്രവൃത്തികൾക്കായി വ്യാപാരികളെ ഒഴിപ്പിച്ച പുതിയകാവ് മാർക്കറ്റ് ഇപ്പോൾ കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിനാണ് പുതിയകാവ് മാർക്കറ്റിലെ ബയോ മൈനിങ്ങിന്റെ ചുമതല. ഒന്നരക്കോടി രൂപ ചെലവുവരുന്ന പദ്ധതി ഐപി ഗ്ലോബൽ എന്ന സ്വകാര്യകമ്പനിയാണ് കരാറെടുത്തത്. സംസ്ഥാനത്തെ ഇരുപതോളം സ്ഥലങ്ങളിലെ ബയോ മൈനിങ്ങിന്റെ കരാർ ഈ കമ്പനിക്കാണ്. പദ്ധതി പൂർത്തിയാക്കിയ സ്ഥലങ്ങളിലെ ബില്ല് മാറിക്കിട്ടാത്തതുമൂലമാണ് പുതിയകാവ് മാർക്കറ്റിലെ ബയോ മൈനിങ് തുടങ്ങാൻ വൈകുന്നതെന്നാണ് സൂചന.






























