തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങിയെന്ന് മേയർ വി വി രാജേഷ്. തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്ന ചിത്രങ്ങൾ മേയർ പങ്കുവച്ചു. ‘ഞങ്ങൾ തുടങ്ങി. മഴക്കാലത്തിന് മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ നദികളും തോടുകളും വൃത്തിയാക്കുന്നതിൻ്റെ ഭാഗമായി ഇന്ന് രാത്രി തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് ശുദ്ധീകരിച്ചപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. തിരുവനന്തപുരത്ത് മാലിന്യ സംസ്കരണം ശരിയായി നടക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു.
കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചിരുന്നു. പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. മാലിന്യനീക്കം പാടെ പാളി. നഗരം പകർച്ച വ്യാധി ഭീതിതിയിലാണെന്നും നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കരുതെന്നും സർവ്വ കക്ഷിയോഗം വിളിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങുമെന്ന് വി വി രാജേഷ് തിരിച്ചടിച്ചു. നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നും മേയർ മറുപടി നൽകി.





























