തിരുവനന്തപുരം : തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ്. കുടുംബശ്രീ മുഖേനയുള്ള വന്ധ്യംകരണ പദ്ധതി തടസപ്പെട്ടതാണ് പ്രധാന പ്രശ്‌നം. വന്ധ്യംകരണം മാത്രമാണ് ഏകമാര്‍ഗം, ഇതിനായി അടിയന്തര നടപടികളുണ്ടാകും. വാക്‌സീന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിശോധിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. തെരുവ് നായ്കള്‍ക്കും വന്ധ്യംകരണം നടത്തുന്നതിലും പേ വിഷബാധ പ്രതിരോധ വാക്സിന്‍ വിതരണത്തിലും സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായത് വലിയ അലംഭാവം. ഇതോടെ കേരളത്തില്‍ എലിപ്പനി – റാബീസ് വാക്സിന്‍ വിതരണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയിലാണ്.
സംസ്ഥാന സര്‍ക്കാര്‍ കാണിച്ച കെടുകാര്യസ്ഥതക്കും അശാസ്ത്രീയ സമീപനത്തിനും വലിയ വിലകൊടുക്കേണ്ടി വന്നത് കേരളത്തിലെ ജനങ്ങളാണ്, തെരുവ് നായ്കളുടെ വന്ധ്യം കരണത്തിനു നേതൃത്വം നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നത് കുടുംബശ്രീയെ ആയിരുന്നു. എന്നാല്‍ കുടുംബശ്രീയാകട്ടെ ഇതിന് യോഗ്യതയുള്ള ഏജന്‍സിയായിരുന്നില്ല. എ ബി സി പ്രോഗ്രാമിന്റെ അടിസ്ഥാന നിയമങ്ങള്‍ പഠിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഏജന്‍സിയെ ഏല്‍പ്പിച്ചത്. മൃഗസംരക്ഷണ സംഘടനകള്‍ തെരുവ് നായ്ക്കള്‍ക്ക് വാക്സിനേഷന്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ എന്‍ജിഒ കളുടെ ഇടപെടല്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായതുമില്ല.
ഈ വര്‍ഷം ജൂലൈ വരെ സംസ്ഥാനത്ത് 95,000 ത്തോളം പേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റുവെന്നാണ് കണക്ക് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥ തെളിവായി തെരുവ് നായ്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയത്ത് തിങ്കളാഴ്ച വീണ്ടും എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഈ വര്‍ഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. കൂടാതെ തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ എട്ടുപേരെ തെരുവ് നായ ആക്രമിച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പും തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 2019-ല്‍ മൃഗസംരക്ഷണ വകുപ്പ് നടത്തിയ സര്‍വേ പ്രകാരം ഒമ്പത് ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളും 2.8 ലക്ഷം തെരുവ് നായ്ക്കളും സംസ്ഥാനത്തുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തെരുവ് നായ്ക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും എണ്ണം 20% വര്‍ദ്ധിച്ചതായി അധികൃതര്‍ പറയുന്നു. അങ്ങിനെ നോക്കുമ്പോള്‍ 3.36 ലക്ഷം തെരുവ് നായ്കള്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്.