അടൂർ: വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കന്യാകുമാരിയിൽ താമസിച്ചുവരുന്ന റെയ്നാൾഡ് ടി. ജേക്കബാണ് (പ്രയ്സ്മോൻ, 23) അറസ്റ്റിലായത്. ഇയാളുടെ സ്ഥിരമേൽവിലാസം ബീഹാർ പട്നയിലേതാണ്. പറക്കോട് സ്വദേശിയുടെ പരാതിയിൽ നടന്ന അന്വേഷണത്തിൽ ഇത്തരം തട്ടിപ്പ് വ്യാപകമാണെന്ന് പോലീസ് കണ്ടെത്തി. തട്ടിപ്പുസംഘത്തിൽ മറ്റ് ഏതാനും പേർകൂടി ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മാവേലിക്കര സ്വദേശിയായ സ്റ്റീഫനാണ് സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനെ സമീപിച്ചത്.
ഇയാൾ കന്യാകുമാരി സ്വദേശികളായ മറ്റു നാലു പേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും സീറ്റ് തരപ്പെടുത്തി നൽകാതെ വഞ്ചിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കേസിലുൾപ്പെട്ട പ്രതികൾ പലയിടങ്ങളിലായി മാറിത്താമസിക്കുന്നവരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അടൂർ ഡിവൈഎസ്പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, ഇൻസ്പെക്ടർമാരായ എം. മനീഷ്, അനിൽ കുമാർ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.





























